ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ പുതിയ പൊലീസ് മേധാവിയായി (എസ്പി) ടി കെ വിഷ്ണുപ്രദീപ് ഐപിഎസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ല പൊലീസ് മേധാവി എം പി മോഹനചന്ദ്രനിൽനിന്നാണ് ഔദ്യോഗികമായി ചുമതലകൾ സ്വീകരിച്ചത്. ജില്ലയിലെ ക്രമസമാധാനപാലനം കൂടുതൽ ശക്തമാക്കുമെന്നും ജനസൗഹൃദ പൊലീസിങ്ങിന് പ്രാധാന്യം നൽകുമെന്നും ചാർജെടുത്തശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജില്ലയിലെ ലഹരിമരുന്ന് മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്നും ലഹരി ശൃംഖലകളെ പൂർണമായും അമർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വർധിച്ചുവരുന്ന സൈബർ ഇടങ്ങളിലെ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണവും ശക്തമായ നിയമനടപടികളും സ്വീകരിക്കും. പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന സോഷ്യൽ പൊലീസിങ്ങിന് ഊന്നൽ നൽകി, എല്ലാ വിഭാഗം ജനങ്ങൾക്കും വേഗത്തിൽ നീതി ഉറപ്പാക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അദ്ദേഹം 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. അഭിഭാഷകനായ ടി കെ സുധാകരൻ്റെയും എലിസബത്തിൻ്റെയും മൂത്തമകനായ അദ്ദേഹം എൻജിനിയറിങ് ബിരുദധാരിയാണ്. ഐപിഎസിലേക്ക് എത്തുന്നതിന് മുൻപ് ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായും ജോലി ചെയ്തിട്ടുണ്ട്. ഡോ. അഞ്ജലി വി രാമനാണ് ഭാര്യ. ഒറ്റപ്പാലത്ത് എഎസ്പി ട്രെയിനിയായാണ് തൻ്റെ ഔദ്യോഗിക പൊലീസ് കരിയർ ആരംഭിക്കുന്നത്. തുടർന്ന് തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ എഎസ്പിയായും, കെഎപി നാലാം ബറ്റാലിയൻ കമാൻഡൻ്റായും സേവനമനുഷ്ഠിച്ചു.
ഇടുക്കി ജില്ല പൊലീസ് മേധാവിയായും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം, ആലപ്പുഴയിൽ എത്തുന്നതിന് തൊട്ടുമുൻപ് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. അതേസമയം, ആലപ്പുഴയിൽനിന്ന് സ്ഥാനമൊഴിയുന്ന നിലവിലെ ജില്ല പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ കോഴിക്കോട്, വയനാട് മേഖലകളുടെ ക്രൈംബ്രാഞ്ച് എസ്പിയായി പുതിയ ചുമതലയേൽക്കും.