പാലക്കാട്: വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കോതകുറുശ്ശിയിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പനമണ്ണ സ്വദേശികളായ കളത്തിൽ മഹേഷ് എന്ന മാക്കു, രഞ്ജിത്ത് എന്ന പാപ്പു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. പട്ടാമ്പി തിരുമിറ്റക്കോട്ട് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം കാറിൽ മുണ്ടൂരിൽ എത്തിച്ചു. തുടര്‍ന്ന് മഹേഷും രഞ്ജിത്തും ഉൾപ്പെട്ട ഒറ്റപ്പാലത്തെ സംഘത്തിന് വ്യവസായിയെ കൈമാറിയത്. ഇവർ വ്യവസായിയെ മറ്റൊരു കാറിൽ കയറ്റി കോതകുറുശിയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരും മുഖ്യസൂത്രധാരനും ഉൾപ്പെടെ നേരത്തെ പൊലീസിൻ്റെ പിടിയിലായിരുന്നു. 70 കോടി രൂപ മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള ക്വട്ടേഷനാണിതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പരാതിക്കാരന്‍റെ അടുത്ത ബന്ധുവാണ് മുഖ്യസൂത്രധാരൻ എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മലപ്പുറം പൂങ്ങോട് സ്വദേശിയായ ഇയാൾ 60 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷം കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടർ വി രവികുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.