മലപ്പുറം: കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ഒരു ജീവൻ. മൈസൂരു-ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിലാണ് സംഭവം. പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്ന കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് ജീവനക്കാരനാണ് രക്ഷപ്പെട്ടത്.
കർണ്ണാടക ബസ് ഡ്രൈവർ ടയർ മാറ്റുന്ന ശ്രമത്തിനിടയിൽ അതുവഴി വന്ന ലോറി ഇടിക്കുമെന്ന് കരുതി ഡ്രൈവർ ലോറി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് ജീവനക്കാരൻ മറുവശത്തേക്ക് ഓടാൻ ശ്രമിച്ചു. ഈ സമയം അതുവഴി വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുമെന്ന ഘട്ടത്തിൽ സ്വിഫ്റ്റ് ബസ് ഡ്രൈവർ നാസിഫ് അവസരോചിതമായി ബസ് ഹൈവേയുടെ ഓരത്തേക്ക് വെട്ടിച്ച് ഓടിച്ചു. തലനാരിഴയ്‌ക്കാണ് അപകടം ഒഴിഞ്ഞുമാറിയത്.
സംഭവത്തിൻ്റെ ഞെട്ടലിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് കർണാടക ആർടിസി ഐരാവത് ബസ് ഡ്രൈവർ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവറാണ് നാസിഫ്. ബാംഗ്ലൂരിൽ നിന്നും നിലമ്പൂരിലേക്ക് യാത്രക്കാരെയുമായി വരികയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. സംഭവത്തിന് പിന്നാലെ ഡ്രൈവർ ബസ് വെട്ടിച്ച് മാറ്റുന്നതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബസ് യാത്രക്കാർക്കും മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല.