തൃശൂർ: കൊരട്ടിയിൽ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം. വയോധികനെ പരിക്കേൽപ്പിക്കുകയും കാർ തല്ലി തകർക്കുകയും ചെയ്‌ത യുവാവ് അറസ്‌റ്റിൽ. കോടിശ്ശേരി വട്ടപ്പറമ്പ് സ്വദേശി സജീവാണ് (31) അറസ്‌റ്റിലായത്. കിഴക്കുമുറി വില്ലേജ് പൊങ്ങം സ്വദേശി തോമസിനാണ് (73) പരിക്കേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു (ജൂണ്‍ 28) കേസിനാസ്‌പദമായ സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി മുറ്റത്തുണ്ടായിരുന്ന ഇന്നോവ കാറിന്‍റെ ഗ്ലാസ് കല്ല് കൊണ്ട് തല്ലി തകര്‍ത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മുറ്റത്തെത്തിയ തോമസ് ആക്രമണം ചെറുക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ കല്ല് കൊണ്ട് തോമസിനെയും ആക്രമിച്ചത്. ആക്രമണത്തില്‍ തോമസിന് നിസാര പരിക്കേറ്റു. സംഭവത്തില്‍ തോമസിന്‍റെ മകന്‍ സിബി തോമസ് കൊരട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുടുംബവുമായുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏകദേശം 50,000 രൂപയുടെ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് സിബി തോമസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്.