വയനാട്: മുട്ടിൽ മരംമുറി കേസിൽ ഹൈക്കോടതിയിൽ പ്രതികൾക്ക് അനുകൂല സാഹചര്യമുണ്ടായതിന് പിന്നിൽ ഗുരുതര വീഴ്‌ചയെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സംഷാദ് മരക്കാർ. ഹൈക്കോടതിയിൽ ആവശ്യമായ രേഖകൾ സമയബന്ധിതമായി സമർപ്പിക്കാൻ സൗത്ത് വയനാട് ഡിഎഫ്‌ഒ തയ്യാറാകാതിരുന്നതാണ് പ്രോസിക്യൂഷൻ വാദം ദുർബലമാകാൻ കാരണമായതെന്ന് സംഷാദ് മരക്കാർ ആരോപിച്ചു. അഡ്വക്കേറ്റ് ജനറലിൻ്റെ ഓഫിസ് രേഖകൾ ആവശ്യപ്പെട്ടിട്ടും അവ കൈമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഫോറസ്റ്റ് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന മരങ്ങൾ ലേലം ചെയ്യാൻ അനുവദിച്ച താഴ്ന്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌ത സാഹചര്യത്തിൽ, ഇതിൻ്റെ പ്രത്യാഘാതം കേസിൻ്റെ തുടർ നടപടികളിലും അനുബന്ധ ക്രിമിനൽ കേസുകളിലും ഉണ്ടാകുമെന്ന ആശങ്കയും സംഷാദ് പ്രകടിപ്പിച്ചു. കേസിൽ കാര്യക്ഷമമായി ഇടപെടാത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും സൗത്ത് വയനാട് ഡിഎഫ്ഒയെ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി വകുപ്പുതല അന്വേഷണം നടത്തണമെന്നും സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. കേസിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാനും വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് തൻ്റെ ആവശ്യമെന്ന് സംഷാദ് മരക്കാർ കൂട്ടിച്ചേര്‍ത്തു.