കൊല്ലം: ലഹരി മാഫിയക്കെതിരെയുള്ള പൊലീസിൻ്റെ ശക്തമായ നടപടികളുടെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. കൊല്ലം അയത്തിൽ, കല്ലുംതാഴം സ്വദേശികളായ രണ്ട് യുവാക്കളെ 22.48 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സിറ്റി ഡിസ്ട്രിക്‌ട് ആൻ്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (DANSAF) സംഘം പിടികൂടി.
അയത്തിൽ കട്ടവിള പള്ളിക്ക് സമീപം ഷാ മൻസിലിൽ മുഹമ്മദ് നബിൻ, കല്ലുംതാഴം സലാമത്ത് നഗർ-63ൽ മുഹമ്മദ് അലി എന്നിവരാണ് പിടിയിലായ പ്രതികൾ. പ്രതിയായ മുഹമ്മദ് നബിൻ്റെ വീട്ടിൽ വെച്ചാണ് ഇവരെ ലഹരിമരുന്നുമായി പൊലീസ് സംഘം വലയിലാക്കിയത്. ലഹരിവിൽപ്പന തടയുന്നതിനായി കൊല്ലം ജില്ലയിൽ നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തുഫാൻ' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഹേമലത ഐപിഎസിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പ്രതിയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. ഡാൻസാഫ് എസ്ഐ സായി സേനൻ്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. മുഹമ്മദ് നബിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ചെറു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22.48 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
ലഹരിമരുന്ന് അളന്നു വിൽക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ ഡിജിറ്റൽ ത്രാസ്, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രത്യേക ഉപകരണങ്ങൾ, ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെയും കണ്ടെടുത്ത തൊണ്ടിമുതലുകളും തുടർനടപടികൾക്കായി കിളികൊല്ലൂർ പൊലീസിന് കൈമാറി. പ്രദേശത്തെ ലഹരി ശൃംഖലകളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.