വയനാട്: കൽപ്പറ്റ നഗരത്തിലെ പൊതു ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്. യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്നതും മാലിന്യം റോഡിലേക്ക് ഒഴുകുന്നതും യാത്രക്കാർക്ക് വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ശൗചാലയ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിഡബ്ല്യുഡി റോഡിലെ പൊതുശൗചാലയവും പ്രവർത്തനരഹിതമാണ്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. നിലവിൽ വെള്ളാരംകുന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റിലേക്കാണ് മാലിന്യം മാറ്റുന്നതെന്നും പുതിയ ടാങ്കിന്‍റെ നിർമാണം പുരോഗമിക്കുകയാണെന്നും നഗരസഭ അറിയിച്ചു. പഴയ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന്‍റെ മാലിന്യ ടാങ്ക് പുനർനിർമിക്കാൻ ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നൽകി. അതേസമയം വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസസഭാ സെക്രട്ടറി ഉറപ്പ് നല്‍കി. ഇതോടെ പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നടൻ, ഷാഫി പുൽപ്പാറ, മുഹമ്മദ് ഫെബിൻ, അർജുൻ ദാസ്, ഷബീർ പുത്തൂർ വയൽ, രഞ്ജിത്ത് ബേബി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നൽകി.