തൃശൂർ: കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു. അതിരപ്പിള്ളി പ്ലാൻ്റേഷൻ മേഖലയിലാണ് സംഭവം. ഫാക്‌ടറിക്ക് സമീപം അതിരപ്പിള്ളി ഡിവിഷനിൽ ബ്ലോക്ക് 17 ൽ വരുന്ന അംഗനവാടിയുടെ മുകളിലേക്കാണ് പനമറിച്ചിട്ടത്. അങ്കണവാടിക്ക് സമീപത്തെ സൗരോർജ വൈദ്യുതി വേലി തകർത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാട്ടാനകൾ കൂട്ടമായി നിൽക്കുന്നതും പനയോലകൾ തിന്നുന്നതും വീഡിയോയിൽ വ്യക്തമാണ്. പ്രദേശത്ത് ആനകൾ എത്തി നാശം വിതയ്‌ക്കുന്നത് രൂക്ഷമായിരിക്കുകയാണ്. ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്കൂട്ടം കൈതച്ചക്ക, വാഴ, മറ്റ് വിളകൾ എന്നിവ നിരന്തരം നശിപ്പിക്കുന്നു. പ്ലാൻ്റേഷൻ ലയങ്ങളും ആരാധനാലയങ്ങളും ആനകൾ തകർക്കുന്നു. തൃശൂരിൽ അതിരപ്പിള്ളി, വൈശേരി, വെറ്റിലപ്പാറ മേഖലകളിലാണ് പ്രധാനമായും കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. വനംവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ഇതിനെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള പട്രോളിങും വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയുണ്ടായി. വഴിയാത്രക്കാരെ ആക്രമിക്കുന്നതും പതിവ് സംഭവമാണ്.