പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിൽ വിദേശ മദ്യശാലയ്ക്ക് മുൻവശത്ത് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മദ്യശാലയ്ക്ക് എതിർവശത്തുള്ള ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷം മൂർച്ഛിച്ചതോടെ അഭിലാഷിന് കുത്തേൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. മദ്യലഹരിയിൽ ആയിരുന്ന രണ്ടുപേർ തമ്മിൽ പരസ്‌പരം അടിപിടി കൂടുകയായിരുന്നുവെന്നാണ് ഷൊർണൂർ പൊലീസിന് ലഭിച്ച വിവരം. പരിക്കേറ്റ അഭിലാഷിനെ ആദ്യം ഷൊർണൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മൂർച്ചയുള്ള എന്തോ വസ്‌തു ഉപയോഗിച്ച് വയറിൻ്റെ ഭാഗത്ത് കുത്തിയതാണ് എന്നാണ് പൊലീസ് പറയുന്നത്. കുത്തി പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച വസ്‌തുവും കണ്ടെത്തിയിട്ടില്ല. മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് ജനങ്ങളും തടിച്ച് കൂടിയിരുന്നു. കുത്തേറ്റയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കായി ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.