കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ പ്രവേശന ടിക്കറ്റിൽ സാമ്പത്തിക തിരിമറിയെന്ന് ആരോപണം. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ രംഗത്ത്. ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായ ജ്യോതിഷ് കൃഷ്‌ണയാണ് ഇന്ന് രാവിലെ ബില്ലിങ് മെഷീൻ തലയിലേന്തി ഒറ്റയാൾ സമരം നടത്തിയത്. ഡിടിപിസിയുടെ ഇല്ലിക്കൽ കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒറ്റയാൾ സമരം. ഇല്ലിക്കൽ കല്ലിൽ ഡിടിപിസിയുടെ ബില്ലിങ് മെഷീനിലൂടെ പ്രവേശന പാസ് ഉൾപ്പെടെയുള്ളവ നൽകുക. എന്നാൽ ഉദ്യോഗസ്ഥർ ഈ മെഷീൻ മാറ്റുകയും പുതിയ ബില്ലിങ് മെഷീൻ വാങ്ങുകയും ചെയ്‌തൂവെന്ന് ജ്യോതിഷ് പറഞ്ഞു. പിന്നീട് ഇതിലൂടെ സഞ്ചാരികൾക്ക് ടിക്കറ്റ് നൽകുകയായിരുന്നു. ലക്ഷങ്ങളാണ് ഈ ഇനത്തിൽ ജീവനക്കാർ തട്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ജ്യോതിഷ് കൃഷ്‌ണ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി സമർപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഒറ്റയാൾ സമരത്തിന് തയ്യാറായത്. സർക്കാരിൻ്റെ പണം തിരിച്ചു പിടിക്കണമെന്നും കള്ളരേഖ ചമച്ചവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.