കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് കുന്നത്ത് പാലം-കൂടത്തുംപാറ റോഡ്. പ്രദേശവാസികൾക്ക് മറ്റ് ഇടങ്ങളിൽ ബന്ധപ്പെടണമെങ്കിൽ ഇത് വഴിയാണ് സഞ്ചരിക്കേണ്ടത്. എന്നാൽ ഏറെ കാലമായി തകർന്ന് കിടക്കുന്ന ഈ റോഡിൻ്റെ നവീകരണം നടത്തിയിട്ട്. റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോവുക വലിയ പ്രയാസമാണ്. ഇതിന് താത്‌ക്കാലിക പരിഹാരമായി എത്തിയിരിക്കുകയാണ് പ്രദേശവാസികൾ. നിരവധി തവണ
പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് റോഡ് നവീകരിക്കുന്നതിന് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേശീയപാതയുടെ ഇരിങ്ങല്ലൂർ അണ്ടർ പാസ് മുതൽ പന്തീരാങ്കാവ് മാങ്കാവ് റോഡിൽ കുന്നത്ത് പാലം വരെ രണ്ടര കിലോമീറ്റർ ദൂരമാണ് റോഡിന് ആകെയുള്ളത്. ദൂരം അല്‌പം കുറവാണെങ്കിലും മറ്റ് പ്രധാന റോഡുകളെക്കാൾ കൂടുതൽ വാഹനങ്ങളാണ് ഇതുവഴി ഇരു ഭാഗങ്ങളിലേക്കും കടന്നുപോകുന്നത്. ദേശീയപാതയിൽ ഇരിങ്ങല്ലൂരിൽ ടോൾ പ്ലാസവന്നതോടെ ടോൾ വെട്ടിച്ച് മറ്റ് ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ചെറുകിട വാഹനങ്ങളെല്ലാം ഈ റോഡ് വഴിയാണ് കടന്നുപോവുക. വാഹനപ്പെരുപ്പം ക്രമാതീതമായതോടെ കാൽനട പോലും പറ്റാത്ത രീതിയിൽ ആഴത്തിലുള്ള കുഴികളാണ് രൂപപ്പെട്ടതെന്ന് പ്രദേശവാസി ഗീത പറയുന്നു. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞതോടെ നിത്യവും അപകടങ്ങളും വർധിച്ചു. ഇതൊന്നും കണ്ടില്ലെന്ന് അധികൃതർ നടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഒത്തുചേർന്ന് ഒരു തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് റോഡ് താത്‌ക്കാലികമായി നവീകരിക്കാം എന്ന ആശയത്തിൽ എത്തി. അതിനുവേണ്ടി പ്രദേശവാസികൾ സ്വന്തമായി തന്നെ ഫണ്ട് സ്വരൂപിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. പ്രദേശത്തെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പേരാണ് നാടിന് മാതൃകയാകുന്ന വിധത്തിൽ റോഡിൻ്റെ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയതെന്ന് പ്രദേശവാസി സതീഷ് പറഞ്ഞു.