വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ഫണ്ട് വിതരണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലെത്തി ദുരന്തബാധിതർ പ്രതിഷേധം നടത്തി. വാഗ്‌ദാനം ചെയ്‌ത രണ്ട് ലക്ഷം രൂപ പൂർണമായി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇവരുടെ നിലപാട്. ഉരുൾപൊട്ടലിൽ ഉപജീവന മാർഗങ്ങൾ നഷ്‌ടമായ കുടുംബങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ മൈക്രോ പ്ലാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്.
എന്നാൽ പ്രഖ്യാപനം വന്നിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഭൂരിഭാഗം ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും ലഭിച്ചിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി. നിരവധി തവണ ബന്ധപ്പെട്ട ഓഫിസുകൾ സമീപിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ദുരന്തബാധിതർ കൂട്ടത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലെത്തി പ്രതിഷേധം ആരംഭിച്ചത്.
സർക്കാർ അനുവദിച്ച നാല് കോടി 14 ലക്ഷം രൂപയിൽ നിലവിൽ ഒരു കോടി 63 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ള ഗുണഭോക്താക്കൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വാഗ്‌ദാനം ചെയ്‌ത മുഴുവൻ തുകയും എപ്പോൾ ലഭ്യമാക്കുമെന്നത് രേഖാമൂലം അറിയിക്കണമെന്ന് മഹേഷ് പറഞ്ഞു.