പാലക്കാട്: സോഷ്യൽ മീഡിയയിൽ കാണുന്ന പരസ്യങ്ങളിൽ വീണ് അമളി പറ്റുന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട് ഒറ്റപ്പാലത്ത് സംഭവിച്ചത്. ഫേസ്‌ബുക്കിലെ പരസ്യ വീഡിയോ കണ്ട് ഡ്രോൺ ക്യാമറ ഓർഡർ ചെയ്‌തതാണ് പനമണ്ണ സ്വദേശിയായ യുവാവ്. എന്നാൽ കൊറിയർ വീട്ടിലെത്തി തുറന്ന് നോക്കുമ്പോൾ കണ്ടതോ രണ്ട് കുപ്പി മിനറൽ വാട്ടർ.
ഇൻഡോ ഗാഡ്‌ജറ്റ് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജ് വഴിയാണ് യുവാവ് ഡ്രോൺ ക്യാമറ ഓർഡർ ചെയ്‌തത്. പേജിൽ മലയാളി യുവാവിൻ്റെ ശബ്‌ദത്തിലുള്ള വീഡിയോ കണ്ടാണ് യുവാവ് ക്യാമറ വാങ്ങാം എന്ന് തീരുമാനിക്കത്. കൊറിയർ ചാർജ് അടക്കം 2200 രൂപയായിരുന്നു ഡ്രോൺ ക്യാമറക്കായി ആവശ്യപ്പെട്ടത്. ഫേയ്‌സ്ബുക്കിലെ ലിങ്കിൽ തൊട്ടതും വാട്‌സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു.
പിന്നാലെ കൊറിയർ എത്തിക്കേണ്ട പേരും അഡ്രസും പിൻകോഡും അഡ്വാൻസ് തുക അയച്ചതിൻ്റെ സ്ക്രീൻഷോട്ടും ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജ് വന്നു. അയച്ചു നൽകിയ സ്‌കാനറിൽ 200 രൂപ അഡ്വാൻസും യുവാവ് നൽകി. ഓർഡർ ചെയ്‌ത് മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ വീട്ടിലെത്തി. ബാക്കിയുള്ള 2000 രൂപയും വാങ്ങി കൊറിയർ സെൻ്റർ ജീവനക്കാരൻ തിരികെ മടങ്ങി.
കിട്ടിയ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് യുവാവ് ഞെട്ടിപ്പോയത്. ഡ്രോണിന് പകരം 2 കുപ്പിവെള്ളം. സ്‌കാനർ അയച്ചു തന്ന വാട്‌സആപ്പ് നമ്പറിൽ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. മെസേജുകൾക്ക് മറുപടിയുമില്ല. പറ്റിക്കപ്പെട്ടു എന്ന് മനസിലായതോടെ യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ ആധികാരികതയില്ലാത്ത സൈറ്റുകളിൽ നിന്നും പരസ്യ ലിങ്കുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.