കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ഉൾപ്പെടെ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ താത്‌കാലിക ചപ്പാത്ത് ഒഴുകിപ്പോയി. മുത്തപ്പൻപുഴയിൽ ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിലാണ് താത്‌കാലിക ചപ്പാത്ത് ഒഴുകി പോയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വനമേഖലയിൽ മഴ ക്രമാതീതമായി പെയ്‌തതോടെ മുത്തപ്പൻ പുഴയിൽ പെട്ടെന്ന് അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതോടെ മുത്തപ്പൻപുഴയ്ക്ക് കുറുകെ സ്ഥാപിച്ച ചപ്പാത്ത് തകർന്ന് ഒലിച്ചു പോവുകയാണ് ഉണ്ടായത്. ഈ സമയത്ത് പാലത്തിലൂടെ ആരും പോകാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇത്തവണ മഴ ആരംഭിച്ചത് മുതൽ നിരവധി തവണയാണ് ചപ്പാത്ത് ഇതിന് സമാനമായ വിധത്തിൽ തകർന്നത്.
ചപ്പാത്ത് തകർന്നതോടെ മുത്തപ്പൻപുഴ ഭാഗത്തുനിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് പോകാനുള്ള യാത്രാ മാർഗമാണ് ഇല്ലാതായത്. മുത്തപ്പൻപുഴ പ്രദേശങ്ങൾ ഏകദേശം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മറുകരയിൽ എത്താനാകാതെ കുടുങ്ങിയ അവസ്ഥയിലാണ്. അതോടൊപ്പം മുത്തപ്പൻപുഴ ഭാഗത്ത് നിരവധി ആദിവാസി ഊരുകളുണ്ട്. ഇവിടെയുള്ളവർക്കും മറ്റിടങ്ങളിൽ പോകാൻ പറ്റാത്ത സാഹചര്യമുണ്ട്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുത്തപ്പൻപുഴയ്ക്ക് കുറുകെ യുഎൽസിസിയുടെ നേതൃത്വത്തിൽ ഒരു പാലം നിർമ്മിക്കുന്നുണ്ട്. എന്നാൽ അതിൻ്റെ പ്രവർത്തി ഇതുവരെ എങ്ങും എത്തിയിട്ടില്ല. നേരത്തെ തുരങ്കപാതയിൽ അപകടം ഉണ്ടായതോടെ ഇപ്പോൾ നിർമ്മാണ പ്രവർത്തി താത്‌കാലികമായി നിർത്തിവെച്ച സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ചപ്പാത്ത് തകരുന്ന സമയത്ത് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ഉണ്ടായിരുന്നില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുത്തപ്പൻപുഴയിൽ ഇനിയും മലവെള്ളപ്പാച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ട് എത്രയും പെട്ടെന്ന് മുത്തപ്പൻപുഴ പ്രദേശവാസികൾ നേരിടുന്ന യാത്ര ദുരിതത്തിന് അറുതി വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.