പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതാതായി സംഘാടകർ. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ ഇന്നത്തെ യാത്ര പൂർണമായും റദ്ദാക്കിയതായും സംഘാടകർ അറിയിച്ചു.
ആചാരപരമായ ചടങ്ങുകൾക്ക് മാത്രമാണ് അനുമതി നൽകിയത്. നിലവിലെ കാലാവസ്ഥയും നദിയിലെ ജലനിരപ്പും കണക്കിലെടുത്താണ് ഇന്നത്തേക്ക് മാത്രം ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ക്ഷേത്രത്തിൽ നടക്കുന്ന പരമ്പരാഗത ചടങ്ങുകൾ മുടക്കമില്ലാതെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
പമ്പാ നദി കരകവിഞ്ഞതിനെ തുടർന്ന് ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി. വീടുകൾക്ക് ചുറ്റുമുള്ള റോഡികളിൽ വെള്ളം നിറഞ്ഞത്തോടെ നിരവധി കുടുംബങ്ങൾ വീടുകളിൽ കുടുങ്ങി. പലരും വീടുകളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ നേതൃത്വത്തിൽ വീടുകളിൽ കുടുങ്ങിയവരെ ഉൾപ്പെടെ മാറ്റി പാർപ്പിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്.
ഡിങ്കി ബോട്ടുകൾ ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങളുമായി അഗ്നി രക്ഷ സേനയും രക്ഷ പ്രവർത്തനം തുടരുകയാണ്. അധിക സംവിധാനങ്ങൾ ആറന്മുളയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫയർ ഫോഴ്‌സിൻ്റെ മൂന്ന് അധിക ബോട്ടുകൾ കൊല്ലത്ത് നിന്നും രണ്ട് എണ്ണം ആലപ്പുഴയിൽ നിന്നും ഉടൻ ആറന്മുളയ്ക്ക് എത്തുമെന്നും അബിൻ വർക്കി എംഎൽഎ രാവിലേ അറിയിച്ചിരുന്നു.