വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിനടുത്ത് പുലിയുടെ സാന്നിധ്യം. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിലാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. 4A ക്ലസ്‌റ്ററിന് സമീപമാണ് പുലിയുടെ കാൽപ്പാടുകൾ പ്രദേശവാസികൾ കണ്ടത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തരാകാത്ത കുടുംബങ്ങൾ പുലി ഭീതിയിൽ കടുത്ത ആശങ്കയിലാണ്. വീടുകൾക്ക് തൊട്ടടുത്ത് പോലും പുലി നടന്ന് പോയതിൻ്റെ അടയാളങ്ങളുണ്ടെന്ന് ദുരിതബാധിതൻ ജയേഷ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അഭാവത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ വനമേഖലയോട് ചേർന്ന് തള്ളുന്നതാണ് വന്യമൃഗങ്ങളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പും കൽപ്പറ്റ നഗരസഭയും അടിയന്തരമായി ഇടപെട്ട് മേഖലയിൽ ക്യാമറ ട്രാപ്പുകളും കൂടുകളും സ്ഥാപിച്ച് തങ്ങളുടെ ഭീതി അകറ്റണമെന്നാണ് ദുരന്തത്തെ അതിജീവിച്ചെത്തിയ ഈ മനുഷ്യരുടെ ആവശ്യം. അധികൃതർ അടിയന്തരമായി കൂടും ക്യാമറയും സ്ഥാപിച്ച് തങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.