തൃശൂർ: തൃശൂർ ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആളൂർ സെൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് വാഴക്കുന്ന് എന്ന സ്ഥലത്തുവെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന പത്തോളം കുട്ടികളെ വാഹനം വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് തന്നെ പ്രാദേശികവാസികളും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ എട്ടോളം കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ചാലക്കുടി ഫയർഫോഴ്‌സ് കനാലിൽ നിന്നും വാഹനം ഉയർത്തി മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കി. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിൻ്റെ ബ്രേക്ക് സംവിധാനം, ഡ്രൈവറുടെ അശ്രദ്ധ എന്നീ സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം, തൃശൂർ കുന്നംകുളത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് നടത്തിയ അപകടത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. കോഴിക്കോട് തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അമിതവേഗതയിലെത്തിയ ബസ് കാർ, വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിൻ്റെ മതിൽ തകർത്താണ് നിന്നത്. അപകടത്തിൽ 25-ഓളം പേർക്ക് പരിക്കേൽക്കുകയും പത്തുപേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു.