ഇടുക്കി: കൂട്ടാർ പുഴയിലെ വെള്ളം അസാധാരണമായ രീതിയിൽ പതഞ്ഞ് ഒഴുകുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിൽ പത ഒഴുകുകയും ചിലയിടങ്ങളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആമയാർ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിലാണ് ഇത്തരത്തിൽ പത ആദ്യം കണ്ടെത്തിയത്. പിന്നീട് ഈ പത കൂട്ടാറിലും അതിന് താഴെയുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി പ്രദേശവാസികൾ പറയുന്നു. രാസമാലിന്യങ്ങളോ വീടുകളിൽ നിന്നോ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നോ ഒഴുക്കിവിടുന്ന രാസവസ്‌തുക്കൾ കലർന്ന വെള്ളമോ പുഴവെള്ളവുമായി ചേർന്നതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചില പ്രദേശങ്ങളിൽ വെള്ളത്തിന് നേരിയ ദുർഗന്ധവും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി ഈ പുഴയെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. വെള്ളം ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമോയെന്ന ഭയമാണ് പ്രദേശവാസികൾക്കുള്ളത്. കൂടാതെ വെള്ളത്തിലെ രാസമാലിന്യത്തിൻ്റെ അളവ് വർധിക്കുന്നത് മീൻ ഉൾപ്പെടെയുള്ള ജലജീവികളുടെ നിലനിൽപ്പിനും ഗുരുതര ഭീഷണിയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ അധികൃതരും അടിയന്തരമായി ഇടപെടണമെന്നും പുഴവെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി യഥാർഥ കാരണം കണ്ടെത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പുഴയിലേക്ക് അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.