കണ്ണൂര്‍: ജില്ലയിലെ അതിതീവ്ര മഴയിൽ പഴശി കനാലിൻ്റെ ഭിത്തി ഇടിഞ്ഞു. ഇന്നലെ അർധരാത്രിയോടെ കാര പേരാവൂർ റോട്ടിലാണ് സംഭവം. പ്രദേശത്തെ രണ്ട് വീടുകളിൽ വെള്ളം കയറുകയും 5 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയിലെ കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 പേരാണുള്ളത്. ഇതിൽ 33 സ്ത്രീകളും 21 പുരുഷന്മാരും 11 കുട്ടികളുമാണ്. തലശ്ശേരി താലൂക്കിൽ രണ്ടും ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ ഓരോന്നുമാണ് ക്യാമ്പുകൾ. വെള്ളം കയറിയ കുടുംബങ്ങളെ അഗ്നിരക്ഷ സേന സ്ഥലത്ത് എത്തിയാണ് മാറ്റിപാർപ്പിച്ചത്. അതിനിടെ ചെറുപുഴ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ നാശം വിതച്ച ജോസ്‌ഗിരി, രാജഗിരി താബോർ മേഖലകൾ വൈദ്യുതമന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു. നഷ്‌ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ റിപ്പോർട്ട് നൽകാൻ കൃഷി വകുപ്പിനോടും തഹസിൽദാറോടും റവന്യൂ ഡിപ്പാർട്ട്മെൻ്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വീട് നഷ്‌ടപ്പെട്ടവർക്ക് വീട് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പ്രദേശത്ത് സമാനാതകൾ ഇല്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു. സഹായ പദ്ധതികൾ വേഗത്തിലാക്കാനായി കലക്‌ടറോടും റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.