ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാനാകാതെ ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ കുടുംബത്തെ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ ദിലീപ് കുമാർ സന്ദർശിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, മെഡിക്കൽ ഓഫീസർ ഡോ സിനു ശങ്കർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കറുത്തേരിൽ വീട്ടിൽ കെ വി മോഹനൻ (63) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ മോഹനൻ്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം സംഭവത്തിൻ്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതും ഇതുമൂലം ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ശേഖരിച്ചു. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്‌സിജൻ കോൺസെൻട്രേറ്ററിൻ്റെ സഹായത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നടുപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.