കൊല്ലം: നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്‌ണനുവേണ്ടിയുള്ള നേവിയുടെ തെരച്ചിൽ പുരോഗമിക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായതോടെ തിരച്ചിലിനായി നാവികസേനയുടെ കപ്പൽ ഐ.എൻ.എസ്. കൽപ്പേനിയും കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററും കൊല്ലത്തെത്തി പരിശോധന ആരംഭിച്ചു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. നാവികസേനയുടെ അതിവേഗ പട്രോളിങ് യുദ്ധക്കപ്പലായ ഐ.എൻ.എസ്. കൽപ്പേനി ശനിയാഴ്ച രാത്രിയാണ് കൊച്ചിയിൽനിന്നു പുറപ്പെട്ടത്. ഇതിനു പുറമേ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററും ഗൗതം കൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി എത്തി.
ഗൗതം കൃഷ്‌ണയുടെ കുടുംബത്തിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കോസ്റ്റ് ഗാർഡ് ഐജിയുമായി നേരിട്ട് സംസാരിച്ചുവെന്നും കോസ്റ്റ് ഗാർഡും നാവികസേനയുടെ സ്‌കൂബ ഡൈവിങ് സംഘവും തെരച്ചിലിനായി സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ നൽകുന്ന കാര്യം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യുന്നതിനായി മാതാ അമൃതാനന്ദമയീ മഠം തങ്ങളുടെ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ അടിയന്തരമായി ഹെലിപാഡ് നിർമ്മാണം നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും, ജില്ലാ കളക്‌ടറുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും അഭ്യർത്ഥനയെ തുടർന്ന്, മാതാ അമൃതാനന്ദമയീ ദേവിയുടെ നിർദേശപ്രകാരമാണ് ഈ പ്രവർത്തനം ആരംഭിച്ചത്.