കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യത്തിന് അമിത വില ഈടാക്കി ജീവനക്കാരൻ. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് എക്സൈസ് മന്ത്രി എം ലിജു. മദ്യത്തിന് അമിത പണം ആവശ്യപ്പെട്ടെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി. സമഗ്ര റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നൽകിയ നിർദേശം. ബെവ്‌കോയുടെ ഇൻ്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.
മദ്യം വാങ്ങാൻ എത്തിയ ആളിൽ നിന്ന് ജീവനക്കാരൻ അധികം പണം ആവശ്യപ്പെട്ടതാണ് സംഭവം. കൂടുതൽ പണം വാങ്ങുന്ന ദൃശ്യം സഹിതമാണ് മന്ത്രിക്ക് പരാതി ലഭിച്ചത്. മദ്യം വാങ്ങാൻ എത്തിയ ആളിൽ നിന്ന് ജീവനക്കാരൻ മദ്യത്തിൻ്റെ യഥാർഥ വിലയേക്കാൾ 50 രൂപ അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടൽ. മദ്യം വാങ്ങാൻ എത്തിയവർ തന്നെയാണ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ മദ്യം വാങ്ങാനെത്തിയവരോട് അധികം പണം ആവശ്യപ്പെടുന്നതും പണം കൈപ്പറ്റുന്നതുമായ ദൃശ്യങ്ങൾ എടുത്തത്. സ്ഥിരമായി ഇത്തരം സംഭവങ്ങൾ നേരിടുന്നതായും പരാതിയിൽ പറയുന്നു.