പാലക്കാട്: നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിൻ്റെ ഇടതുഭാഗത്തെ ചക്രം ഊരിമാറിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാലക്കാടുനിന്നും യാത്രക്കാരെ കയറ്റി ഗുരുവായൂരിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. ഒറ്റപ്പാലം സ്റ്റാൻഡിലേക്ക് തിരിയുന്നതിനിടെ വലിയ ശബ്ദത്തോടെ മുൻഭാഗത്തെ ഇടതുചക്രം ഊരിത്തെറിക്കുകയായിരുന്നു. 60 യാത്രക്കാരാണ് ഈ സമയം ബസിലുണ്ടായിരുന്നത്. ചക്രം നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട ബസ് ഡ്രൈവർ അതിവിദഗ്ധമായി റോഡിൻ്റെ വശത്തേക്ക് വെട്ടിച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ബസിൻ്റെ മുൻപിലെ സബ് ആക്‌സിലിന് ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ വ്യക്തമാക്കി.
യാത്രക്കാരുടെ പ്രതിഷേധം
അപകടത്തിന് പിന്നാലെ കെഎസ്ആർടിസി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ യാത്രക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അപകടത്തിൽപ്പെട്ട ബസിൻ്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാർ ആരോപിച്ചു. യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെയാണ് കാലപ്പഴക്കം ചെന്ന ബസുകൾ നിരത്തിലിറക്കുന്നതെന്നും യാത്രക്കാരുടെ ജീവന് അധികൃതർ പുല്ലുവിലയാണ് നൽകുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം കൃത്യമായ സമയങ്ങളിൽ ബസുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇത്തരം അപകടങ്ങൾ തുടർക്കഥയാകുന്നത്.
Also read:മദ്യത്തിന് അമിത വില; ജീവനക്കാരൻ കൂടുതൽ പണം വാങ്ങുന്നതിൻ്റെ തെളിവ് സഹിതം പരാതി, ഇടപെട്ട് എക്സൈസ് മന്ത്രി